Jun 22, 2015

 അരുവിക്കരയിലെ സഹോദരങ്ങളോട് സ്നേഹപൂര്‍വം കേരളം

 ലക്കും ലഗാനുമില്ലാതെ, അഴിമതി ഒരു അവകാശമാക്കി മാറ്റിയ ഭരണമാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന സത്യം അരുവിക്കരയിലെ വോട്ടര്‍മാരും തിരിച്ചറിഞ്ഞിട്ടുണ്ടാകും. യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കു വേണ്ടി ഒരു മന്ത്രി സഭ മുഴുവന്‍ തന്നെ ജൂണ്‍ 27 വരെ അരുവിക്കരയിലുണ്ടാകും, പച്ചച്ചരിയും പെരുത്ത വാഗ്ദാനങ്ങളുമായി. അന്നുവരെ മാത്രം. പല സമുദായ നേതാക്കള്‍ക്കും വേണ്ടുന്ന കാശെത്തിച്ചു കഴിഞ്ഞതായി വെള്ളാപ്പള്ളി നടേശന്റെ പെട്ടെന്നുള്ള കരണം മറിച്ചിലില്‍ നിന്ന് വായിച്ചെടുക്കാം. പണമുണ്ട് ചാണ്ടിയുടെയും കൂട്ടരുടെയും കൈയില്‍. കോഴപ്പണം പല തരത്തില്‍ ഒഴുകുന്നതിനാല്‍ വലിയൊരു കൂട്ടം അവരുടെ കൂടെയുണ്ടാകുകയും ചെയ്യും. എങ്കിലും അരുവിക്കരയിലെ വിവേകശാലികളായ സമ്മതിദായകര്‍ക്ക് കേരളത്തെ മുഴുവന്‍ രക്ഷിക്കാന്‍ കഴിയും.
മറ്റാരു തന്നെ ജയിച്ചാലും ശരി, തങ്ങളുടെ അഴിമതിക്ക് തെളിവ് നല്‍കാന്‍ ജനങ്ങളെ വെല്ലുവിളിക്കുന്ന യു.ഡി.എഫ്. ജയിക്കാതിരിക്കേണ്ടത് കേരളീയരുടെ പൊതു ആവശ്യമാണ്. അത് സഫലീകരിക്കാന്‍ ജാഗ്രത പാലിച്ചാല്‍ കേരളീയര്‍ എന്നും അരുവിക്കരക്കാരോട് നന്ദിയുള്ളവരായിരിക്കും. മറിച്ചായാലോ, മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കൊള്ളയടിച്ച് ഇപ്പോള്‍ തന്നെ ഒരു വിധം പാപ്പരായിരിക്കുന്ന കേരളത്തിലെ അവശേഷിക്കുന്ന മണ്ണും ആറും മണലും മലയും മാത്രമല്ല, സ്ത്രീകളെപ്പോലും -സരിതയെ ഇപ്പരുവമാക്കിയതാരാണെന്നോര്‍ക്കുക - കടുംവെട്ടു നടത്തി തങ്ങളുടെ ദുരാഗ്രഹങ്ങളുടെ ഇരകളാക്കും. അതിനൊക്കെ ന്യായീകരണമായി അരുവിക്കരയിലെ തെരഞ്ഞെടുപ്പു വിജയം ചൂണ്ടിക്കാണിക്കുകയും ചെയ്യും.  അരുവിക്കരയില്‍ യു.ഡി.എഫ്. വിജയിച്ചാലും ശബരീനാഥ്, അമ്മയുടെ ഉപദേശമനുസരിച്ച്, ആ നാട്ടില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും കുടിക്കുകയില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. അപ്പോള്‍പ്പിന്നെ ജനങ്ങള്‍ക്ക് കിട്ടുന്ന സേവനമെന്തായിരിക്കും? ഉമ്മന്‍ ചാണ്ടിയും മാണിയും കുഞ്ഞാലിക്കുട്ടിയും ചില ഖദറുകളും ചേര്‍ന്ന് ഈ സംസ്ഥാനത്തെ എഴുതിവില്‍ക്കുന്നതിന് ഈ വിജയം ഒരു തുറുപ്പുശീട്ടാക്കും. അതിനാല്‍, അരുവിക്കരക്കാര്‍ കേരളത്തെ രക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജനാധിപത്യ വിശ്വാസികള്‍ കരുതുന്നു. കേരളത്തെ അഴിമതിയിലും വിനാശത്തിലും നിന്ന് രക്ഷിക്കാന്‍ യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതു വഴി അരുവിക്കരയിലെ ജനങ്ങള്‍ക്ക് കഴിയും, ജയിക്കുന്നത് മറ്റാരുമാകട്ടെ.എല്‍.ഡി.എഫ് ആയാല്‍പോലും തല്‍ക്കാലം കുഴപ്പമില്ല.
                                          കേരളീയര്‍

No comments:

Post a Comment