Oct 23, 2015

ജാതി-വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നതാര്.

ഇന്ത്യയില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും വര്‍ഗീയതയും ജാതിസ്പര്‍ദ്ധയും പ്രചരിപ്പിക്കുന്നതും വളര്‍ത്തുന്നതും ആരാണെന്ന ചോദ്യത്തിന് സത്യസന്ധമായി ഒറ്റ മറുപടിയേയുള്ളു. എല്ലാ പാര്‍ട്ടികളു ടെയും നേതാക്കളും മാധ്യമങ്ങളും. വിശേഷിച്ച് ദൃശ്യമാധ്യമങ്ങള്‍ ഇതൊരു തൊഴിലായിത്തന്നെ സ്വീകരിച്ചിരിക്കുന്നു. നാരായണ ഗുരുവെന്ന് പറഞ്ഞാലുടന്‍ ഈഴവരെ ചേര്‍ത്തു പറയുക, മുഹമ്മദ് എന്ന് പറഞ്ഞു പോയാലുടനെ മുസ്ലീങ്ങളുടെ വികാരം വ്രണപ്പെട്ടെന്ന് പ്രചരിപ്പിക്കുക, നായരെക്കുറിച്ച് പറയുന്നതിന്‍റെ കുത്തക പെരുന്നയിലെ സുകുമാരന്‍ നായര്‍ക്കാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക, കോളജധ്യാപക നിയമനത്തിന് എല്ലാ മാനേജുമെന്‍റുകളും കോഴവാങ്ങുന്നുണ്ടെങ്കിലും എസ്.എന്‍.ഡി.പി മാത്രമാണ് കോഴവാങ്ങുന്നതെന്ന് പറഞ്ഞു പരത്തുക തുടങ്ങി, സര്‍വതരം ഏഷണികളും ചില ദൃശ്യമാധ്യമങ്ങളുടെ മാറാ രോഗമായിത്തീര്‍ന്നിട്ടുണ്ട്. ഈ പറയുന്ന മാധ്യമക്കാരനും പാര്‍ട്ടിക്കാരനു മെല്ലാമറിയാം കേരളത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷവും ജാതിയും മതവും നോക്കിയല്ല വോട്ടു ചെയ്യുന്നതെന്ന് ആ അടിസ്ഥാനത്തിലല്ല ചിന്തിക്കുന്ന തെന്നും. പക്ഷേ, അതവര്‍ക്കിഷ്ടമല്ല. അവര്‍ക്ക് വേണ്ടത് തമ്മില്‍ത്തല്ലുന്ന ജനങ്ങളെയാണ്. അതിലാണവരും ബിസിനസിന്‍റെ നിലനില്‍പ്പ്. അതുകൊ ണ്ട് അവര്‍ നിരന്തരം അതുതന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. അങ്ങനെ ജനങ്ങളിലില്ലാത്ത വര്‍ഗീയത ഉണ്ടെന്ന് പ്രചരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കാര്‍ ക്കും മാധ്യമങ്ങള്‍ക്കമുള്ള ഒരേ ലക്ഷ്യമാണുള്ളത്. ജനങ്ങള്‍ ഇത്തരം വേര്‍തിരിവുകള്‍ക്കതീതമായി ഒന്നിക്കുകയും സ്വന്തം പ്രശ്നങ്ങള്‍ക്ക് സ്വതന്ത്രമായി പരിഹാരം കാണുകയും ചെയ്താല്‍ ഈ രണ്ടുകൂട്ടരും എളുപ്പത്തിനായി എടുത്തുപയോഗിക്കുന്ന വര്‍ഗീയതയുടെ വിഷം പിന്നെ ഇവിടെ വില്‍ക്കാതാകും. ജനങ്ങള്‍ നായരെന്നും നമ്പൂതിരിയെന്നും ഹിന്ദുവെന്നും മുസ്ലീമെന്നും തിരിഞ്ഞാണ് ചിന്തിക്കുന്നതെന്നും അതിനാല്‍ നായരോട് മിണ്ടിയാല്‍ ഈഴവര്‍ പിണങ്ങുമെന്നും ഹിന്ദുവിനോട് മിണ്ടിയാല്‍ മുസ്ലീങ്ങളും ക്രസ്ത്യാനികളുമെല്ലാം പിണങ്ങുമെന്നും ഒരടിസ്ഥാനവുമില്ലാതെയെന്നല്ല, ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് നേരേ കടക വിരുദ്ധമായ തരത്തില്‍ സ്വയം കമ്മ്യൂണിസ്റ്റുകാരെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ തൊട്ട് മതേതരച്ചെണ്ടയും കൊട്ടി നടക്കുന്നവര്‍ വരെ ജനങ്ങളെപ്പറ്റി കുപ്രചാരണം നടത്തുകയാണ്. വോട്ടിന് വേണ്ടി രാജ്യത്തെ തകര്‍ക്കുന്നതിന് പോലും പാര്‍ട്ടികള്‍ക്കും പല ദൃശ്യമാധ്യമങ്ങള്‍ക്കും മടിയില്ലെന്ന് അവര്‍ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും, കേരളീയര്‍ ജാതിക്കോമരങ്ങളും മതഭീകരരുമാണെന്ന പ്രചാരണം നിര്‍ത്താന്‍ കേരളീയരൊന്നടങ്കം പാര്‍ട്ടികളോടും മാധ്യമങ്ങളോടും ആവശ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Oct 16, 2015

അച്യുതാനന്ദനും കിട്ടീ ഒരില

മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരത്തിന്റെ രാഷ്ട്രീയം മറച്ചു പിടിക്കേണ്ടതും അതിനെ പരാജയപ്പെടുത്തേണ്ടതും ഇവിടത്തെ എല്ലാ രാഷ്ട്രീയ പാര്ട്ടികളുടെയും പൊതുവായ ആവശ്യമായിരുന്നു. അതിന് വേണ്ടി കാടിളക്കിയ ഒരു സമരം എല്ലാ പാര്ട്ടികളുടെയും കങ്കണികളെല്ലാം ചേര്ന്ന് പ്രഖ്യാപിക്കുകയും ഒത്തുതീര്പ്പ് ചര്ച്ചയെന്ന പ്രഹസനങ്ങള് പല വട്ടം നടത്തി തൊഴിലാളികളെ പേടിപ്പിച്ച്, തോട്ടങ്ങള് പൂട്ടിയിട്ടുകളയുമെന്ന് മുതലാളിമാരെക്കൊണ്ട് പറയിപ്പിച്ച് പ്രാദേശിക ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ മറവില് സമരം പിന്വലിച്ച് സ്ഥിരം കളികള്ക്ക് ഒരിക്കല്ക്കൂടി കര്ട്ടനിട്ടു. വിപ്ലവം പോലും വിറ്റു കാശാക്കിയ ബേബിജോണിന്റെ ചെമ്മീന്മുതലാളിയായ മോന് തൊഴിലാളി കളുടെ പ്രശ്നം പരിഹരിക്കാനായി ഒരു ചോദ്യമെറിഞ്ഞു. (ഞങ്ങള്) മുതലാളിമാരെല്ലാം എങ്ങനെയും ജീവിക്കും. തൊഴിലാളികളെന്ത് ചെയ്യുമെന്നായിരുന്നൂ വിപ്ലവ സോഷ്യലിസത്തിന്റെ മൊത്തക്കച്ചവട ക്കാരന്റെ ചോദ്യം. എന്തായാലും അന്പതു രൂപ പോലും തൊഴിലാളി കള്ക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല, ഇനി മുതല് ഇതുവരെ നുള്ളിയ കൊളുന്തു പോര, കൂടുതല് വേണമെന്ന മുതലാളിമാരുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. അച്ച്യുതാനന്ദന് ഏകെജി സെന്ററില് ഒരില കിട്ടിയതോടെ പുള്ളയുടെ വിപ്ലവവും കോണാത്തില് വെച്ചു കെട്ടി, ബേബിജോണിന്റെ മോന്റെ അനുയായിയായി നടയെടാ നട, നടയെടാ നട, നടയെടാ നട.. 

Sep 27, 2015

മലയാള സര് വകലാശാലയുടെ സമഗ്ര മലയാള ഭാഷാ നിഘണ്ടുവും നിലയ്ക്കുന്നു.


ഇന്ന് ഒരു ചാനലില് ഒരു ചര്ച്ചകണ്ടു. ഏതൊ ഒരു ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങിന് വിവര്ത്തകയെ വേദിയിലുരുത്തിയില്ലെന്ന പരാതിയിന്മേലാണ് ചര്ച്ച.  സാമാന്യ ഗതിയില് തീരെ നിസ്സാരമെന്ന് കരുതി അവഗണിക്കാവുന്ന ഒരു വിഷയത്തെപ്പറ്റി ഇത്രയും ചര്ച്ച നടത്തിയ ചാനലുകള് പ്രസാധന രംഗത്ത് നടക്കുന്ന പച്ചയായ നീതികേടിനെയും കൊള്ളസംസ്കാരത്തെയും പറ്റി ഒരു ചര്ച്ചയെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.ഉദാഹരണത്തിന് വിവര്ത്തനവുമായി ബന്ധപ്പെട്ട ഒരു കാര്യം തന്നെ ആദ്യമായി നോക്കാം. മലയാള ഭാഷയിലെ ആദ്യത്തെ ഗോത്ര വര്ഗ നോവലായ കൊച്ചരേത്തിയും മറ്റ് പല കൃതികളും എഴുതിയിട്ടു ള്ള മലയരയാംഗമായ നാരായന് നേരിടേണ്ടി വന്ന അനീതിയും നെറികേടും ഇവിടെ ആരും ചര്ച്ച ചെയ്തില്ല. അദ്ദേഹത്തിന്റെ കൊച്ചരേത്തി ഇംഗ്ലീഷില് പെന്ഗ്വിന്  ബുക്സാണ് പ്രസിദ്ധീകരിച്ചത്. അതിന്റെ വിവര്ത്തനം നിര് വഹിച്ചത് ഒരു സ്ത്രീയായിരുന്നു. ഡല്ഹിയില് വച്ചു നടന്ന അതിന്റെ പ്രകാശനച്ചടങ്ങില് വിവര്ത്തക യ്ക്ക് വിമാന ടിക്കറ്റും അംഗീകാരവും കിട്ടിയപ്പോള് മൂലഗ്രന്ഥകാരനായ ശ്രീ. നാരായനെ ക്ഷണിച്ചെന്ന് വരുത്തി തഴയുകയായിരുന്നു. എന്റെ അറിവ് ശരിയാണെങ്കില്, അദ്ദേഹത്തിന് തീരെ നിസ്സാരമായ ഒരു തുക കിട്ടിയ പ്പോള് വിവര്ത്തകയ്ക്ക് ലക്ഷക്കണക്കിന് രൂപ ലഭിച്ചുവെന്നാണ്. ഇത് ഒരു വാര്ത്ത പോലുമായില്ലല്ലോ. നോവലിസ്റ്റ് പട്ടിക വര്ഗക്കാരനാണെങ്കില് ഇങ്ങനെ മതിയെന്നാണോ. എന്താണ് ഈ ചാനലുകളുടെ അജണ്ട യെന്ന സംശയം ബലപ്പെട്ടു വരുകയാണ്. അതോ, ഇതില് ഒരു സന്യാസിയുടെ പേര് വീണുകിട്ടിയതി ലുള്ള ഹരമോ.
 എന്റെ മലയാള ഭാഷ തൊല്ക്കാപ്പിയത്തില് എന്ന ഗവേഷണ ഗ്രന്ഥത്തിന്റെ പ്രസാധകരായ ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര് തന്നെ ആ കൃതിയുടെ ഉള്ളടക്കത്തിന്മേല് പരോക്ഷമായി അവകാശമുന്നയിച്ചപ്പോള് അതിനെപ്പറ്റിയും ചില സംവാദങ്ങള് നടന്നെങ്കിലും ചാനലുകാരും പത്രക്കാരുമൊന്നും അക്കാര്യത്തിലും നീതികേട് കണ്ടില്ല. തൊല്കാപ്പിയത്തെക്കുറിച്ച് കേരള കൌമുദിയുടെ പത്രാധിപരുമായി സംസാരിച്ചപ്പോഴാണ് ഞാന് അന്തിച്ചു പോയത്. അദ്ദേഹത്തിന്റെ ചോദ്യം അതിന് കിലോയ്ക്കെന്താണ് വില എന്നാണ്.-ഇതാണ് മലയാളത്തിലെ മാധ്യമ സംസ്കാരം.

മലയാള സര്വകലാശാല എന്നൊരു സ്ഥാപനം കേരളത്തിലുണ്ടെന്ന് ജനങ്ങളോര്ക്കുന്നത് അതിന്റെ വൈസ്ചാന്സലറുടെ ചില കോമാളി പ്രസ്താവനകള് കാണുമ്പോഴാണ്. ഒരു സമഗ്ര മലയാള ഭാഷാ നിഘണ്ടുവിന്റെ പദ്ധതിയുമായി എന്നെ സമീപിക്കുമ്പോള്ത്തന്നെ അതിന് പിന്നിലെ ഉദ്ദേശത്തെപ്പറ്റി ഞാന് വ്യക്തമായി അന്വേഷിച്ചിരുന്നു. മല. സര്വകലാശാലയ്ക്ക് ക്രിയാത്മകമായി ചെയ്യാവുന്നതും ചെയ്യേണ്ടു ന്നതുമായ ഒരു അടിസ്ഥാന കര്മ്മമെന്ന നിലയില്, പ്രസ്തുത സര്വകലാശാലയുടെ പൊതുവായ പ്രവര്ത്തനത്തോടും നയത്തോടുമുള്ള വിയോജിപ്പുകളുണ്ടായിരിക്കേ തന്നെ, വ്യക്തമായ ഉറപ്പു വാങ്ങിക്കൊണ്ടാണ് ഞാന് ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. പല പണ്ടിതാഗ്രേസരസരന്മാരും പയറ്റിത്തോറ്റതിനാലാണ് എന്നെ സമീപിക്കുന്നതെന്നും പല വട്ടം വി.സിയും പ്രൊഫസര് എം.ശ്രീനാഥനും വ്യക്തമാക്കിയതാണ്. അടിസ്ഥാന ഗ്രന്ഥങ്ങളോ-എന്തിന് ഒരു ഗുണ്ടര്ട്ട് നിഘണ്ടു പോലും- വാങ്ങിത്തരാന്  സര്വ. ശാലയ്ക്ക് കഴിഞ്ഞിട്ടില്ല ഒരു വര്ഷം കഴിഞ്ഞിട്ടു പോലും. മല. നിഘണ്ടുക്കളിലെ അടിസ്ഥാനപരമായ തെറ്റുകളും അശാസ്ത്രീയമായ രീതിശാസ്ത്രവും എല്ലാം തിരുത്തി, നിഘണ്ടുവിന്റെ ഒരു മാതൃകയും തയാറാക്കി, സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ചു കഴിഞ്ഞപ്പോള് വി.സി.യുടെ മട്ടു മാറി. അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങളിലാരെങ്കിലും വിചാരിച്ചാല് ഞാന് ചെയ്ത മാതൃക അനുകരിച്ച്, പല നിഘണ്ടുക്കളില് നിന്ന് കുറേ വാക്കുകള് വീതമെടുത്ത കട്ടിങ്ങും പേസ്റ്റിങ്ങും നടത്തി ഒരു വ്യാജ നിഘണ്ടു നിര്മ്മിച്ച് ഉദ്ഘാടിച്ചാല് മതി എന്നാണ് വിസി. പറയുന്നത്. അതായത്, വിപുലമായ ഒരു പ്രോജക്റ്റിന് ഫണ്ട് അനുവദിപ്പിച്ചിട്ട്, ഇനി ഒരു വ്യാജന് ഓണ് ലൈനില് വിട്ടാല് ,പോക്കറ്റില് എത്ര പണമാണ് വീഴുക എന്നതാണ് അദ്ദേഹത്തിന്റെ കണക്ക് കൂട്ടല് .അത് വലിയൊരു വഞ്ചനയും ഭാഷാ ദ്രോഹവുമാണെന്ന് തുറന്നു പറഞ്ഞതിനാല് എന്നോടുള്ള പക തീര്ക്കാനായി പ്രോജക്റ്റ് ഭാഗികമായി നിര്ത്തിയത് ഒരു മണിക്കൂറു പോലുമെടുക്കാതെയാണ്.  അതേ സമയം പദ്ധതിക്കായി ഒരു കമ്പ്യൂട്ടര് സിസ്റ്റം കൊണ്ടു വയ്ക്കാന് എടുത്തത് മാസങ്ങളും.ഇത്തരത്തി ല് പൊതു ഖജനാവ് കട്ടുമുടിക്കുന്നവരെ മാത്രം എന്തു കൊണ്ടാണ് ഉമ്മന് ചാണ്ടി സര്ക്കാര് തെരഞ്ഞു കണ്ടു പിടിക്കു ന്നത്. ഇനി, അതും ബിനാമിയാണോ?

Sep 13, 2015

പിന്നെയും ഞാന്‍ മൂന്നാറിലേയ്ക്ക്

ഇന്നലെ വരെ മൂന്നാര്‍ എനിക്കൊരു പൂക്കൂടയായിരുന്നു.
ഹരിത ഭംഗികളുടെ നീലാകാശത്തിന് കീഴിലെ ഒരു വില്ലീസ് പത്രം
ഏതൊ സ്വപ്നത്തിലേയ്ക്ക് ചാഞ്ഞിറങ്ങിയ വനനയനങ്ങള്‍
എന്റെ ആഹ്ലാദങ്ങളുടെ നിലാമഴ..
മൂന്നാര്‍ ഇന്നെനിക്കൊരു ചരിത്ര പാഠമാണ്.
വെട്ടിയും തിരുത്തിയും നേതാക്കളും തമ്പ്രാക്കളും ചേര്‍ന്ന്
എത്രയോ വട്ടം തെറ്റിച്ചെഴുതിയ നാള്‍വഴി കണക്കുകള്‍
 അജയ്യയരായ സഹോദരിമാരുടെ ശ്വാസോച്ഛ്വാസങ്ങളുടെ തീക്കാറ്റില്‍
കത്തിച്ചാമ്പലാകുന്നതിന്റെ പാഠം 
മൂന്നാറിലെ കൊളുന്തു നുള്ളുന്ന തളിര്‍ വിരലുകള്‍ കൊണ്ടെഴുതിയിരിക്കുന്നു..
ഇനി നമുക്കാശ്വസിക്കാം പെണ്ണുണര്‍ന്നിരിക്കുന്നു..
അമ്മയും സഹോദരിയും കാമുകിയും ഭാര്യയുമായ
പെണ്ണുണര്‍ന്നിരിക്കുന്നു.
മൂന്നാര്‍, സ്ത്രീകള്‍ നെയ്തെടുത്ത സൌന്ദര്യമുള്ള ചരിത്ര പതാകയാണ്.
ആ പതാകയില്‍ എന്റെ ഒരു സ്വപ്നവും കൂടി തുന്നിച്ചേര്‍ക്കാനനുവദിക്കുക

മൂന്നാര്‍ മുന്നറിയിപ്പിന് അഭിവാദ്യങ്ങള്‍

എനിക്കെന്റെ നാട്ടിലെ തോട്ടം തൊഴിലാളികളെപ്പറ്റി അഭിമാനം തോന്നുന്നു. അവരിലുണര്‍ന്നുജ്ജ്വലിക്കുന്ന പോരാട്ട വീര്യത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ മുന്നില്‍ മാത്രമല്ല, രാജ്യത്തെ ജനങ്ങളുടെയും മോചനത്തിന്റെ ശരിയായ വഴി, മൂന്നാറിലെ രക്തം വറ്റി ഉണക്കച്ചുള്ളികളായി മാറിയ തൊഴിലാളി സഹോദരിമാര്‍ സ്വയം വെട്ടിത്തുറന്നുതന്നിരിക്കുന്നു. മുതലാളിമാരാണോ, അവരുടെ  കിമ്പളം പറ്റിക്കൊണ്ട് ,പല നിറമുള്ള കൊടികളുമായി നടന്ന് തൊഴിലാളികളെ ഊറ്റിക്കുടിക്കുന്ന  രാഷ്ട്രീയ വ്യാജന്മാ രാണോ ഏറ്റവും വലിയ ചൂഷകര്‍ എന്ന ചോദ്യം സമൂഹത്തില്‍ ഉയര്‍ന്നു കഴിഞ്ഞു. ഒരു കാര്യം വ്യക്തം. ജനങ്ങള്‍ക്ക് നേതാക്കന്മാരില്ലെങ്കിലും കുഴപ്പമൊന്നുമില്ല. അവര്‍ ജോലിയെടുത്ത് കഴിയുന്നവരാണ്. പക്ഷേ, നേതാക്കള്‍ക്ക് തൊഴിലൊന്നും ചെയ്യാതെ അര്‍മാദിച്ചു നടക്കണമെങ്കില്‍ തൊഴിലാളികളെയും ജനങ്ങളെയും പറ്റിക്കണം. ഇതിനിടയിലൂടെ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് കേരള സര്‍ക്കാരിന്റെ ശ്രമം. സര്‍ക്കാര്‍ മൂന്നാര്‍ സമരത്തിന്റെ പേരില്‍ ചര്‍ച്ചയ്ക്ക് വിളിച്ചത് തൊഴിലാളികള്‍ ചവിട്ടിപ്പുറത്താക്കിയ ട്രെയ്ഡു യൂണിയന്‍ നേതാക്കളെയാണ് .തൊഴിലാളികള്‍ക്ക് വേണ്ടെങ്കിലും സര്‍ക്കാരിന് ഈ തീറ്റിക്കാരെ വേണമെന്നര്‍ഥം. കാരണം, മന്ത്രിയും തന്ത്രിയും എം,എല്‍. എ. യുമൊക്കെ ആയിരിക്കുന്നേട ത്തോളം സര്‍ക്കാര്‍ ചെലവില്‍ സുഖിക്കാം. കാശുണ്ടാക്കാം. അതുകഴിഞ്ഞിറങ്ങുമ്പോള്‍ അവര്‍ക്കും മൂന്നാറിലെ ട്രെയ്ഡു യൂണിയന്‍ നേതാക്കളുടെ വഴിയാണല്ലോ ഉള്ളത്. അതിനാല്‍ ആര്‍ക്കും വേണ്ടെങ്കിലും സര്‍ക്കാരിനും പാര്‍ട്ടിക്കാര്‍ക്കും വേണം കള്ളന് കഞ്ഞി വയ്ക്കുന്ന ഈ നേതാക്കളെ. പക്ഷേ, തൊഴിലാളികള്‍ ഇവരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. സമര സഖാക്കള്‍ക്ക് ലാല്‍ സലാം.